×

വോട്ടിങ് യന്ത്രങ്ങളില്ലെങ്കില്‍ ബി.ജെ.പി ഒരു തെരഞ്ഞെടുപ്പിലും ജയിക്കില്ല: മായാവതി

ലക്നൗ: ഉത്തര്‍പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.ജെ.പിയെ വെല്ലുവിളിച്ച്‌ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി രംഗത്ത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ ബി.എസ്.പി ചരിത്രവിജയം നേടുമെന്ന് മായാവതി അവകാശപ്പെട്ടു.

സംസ്ഥാനത്തെ നഗരസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയതിനു പിന്നാലെയാണു വെല്ലുവിളിയുമായി മായാവതി രംഗത്തെത്തിയത്.

ബിജെപിക്കാര്‍ സത്യസന്ധരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുമാണെങ്കില്‍ വോട്ടിങ് യന്ത്രങ്ങള്‍ പിന്‍വലിച്ച്‌ പകരം ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പു നടത്തണം. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് നടപ്പിലാക്കണം. ജനങ്ങള്‍ ഒപ്പമുണ്ടെന്ന് ബി.ജെ.പി ഇപ്പോഴും വിശ്വസിക്കുന്നുവെങ്കില്‍ ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാവണം.

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തില്ലെന്ന് താന്‍ ഉറപ്പുനല്‍കാമെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ബി.ജെ.പി കൃത്രിമം കാണിക്കുന്നുണ്ടെന്ന വിമര്‍ശനവുമായി മായാവതി രംഗത്തുവന്നിരുന്നു.

അതേസമയം, വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബി.ജെ.പി ജയിച്ചതെന്ന മായാവതിയുടെ ആരോപണത്തെ ഉത്തര്‍പ്രദശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ തള്ളിക്കളഞ്ഞു. അനാവശ്യമായി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചവര്‍ക്കാണ് ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ജാതി, മത, വിശ്വാസങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. സ്വാഭാവികമായും ജനങ്ങള്‍ ബി.ജെ.പിയെ സ്വീകരിച്ചുവെന്നും ദിനേശ് കുമാര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top