×

പുറംകടലില്‍ നിന്ന് ഒരു മൃതദേഹം കൂടി; മരണസംഖ്യ പത്തായി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 15 പേരെ കൂടി രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. ശക്തികുളങ്ങരയില്‍ നിന്നും കൊല്ലത്തുനിന്നും കുളച്ചലില്‍ നിന്നും കണ്ടെത്തിയവരെയാണ് വിഴിഞ്ഞത്ത് കൊണ്ടുവന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുറംകടലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. മൃതദേഹം വിഴിഞ്ഞത്ത് കൊണ്ടുവന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഇന്ന് മരിച്ചവരുടെ എണ്ണം നാലായി.

നേരത്തെ ശംഖുമുഖത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. എറണാകുളം ചെല്ലാനത്ത് ഒരാള്‍ വെള്ളക്കെട്ടില്‍ വീണ് ഒരാളും കണ്ണൂര്‍ ആയിക്കരയില്‍ ഹൈമാസ് ലൈറ്റ് പൊട്ടിവീണ് മത്സ്യത്തൊഴിലാളിലും മരണമടഞ്ഞിരുന്നു.

നേവി രക്ഷിക്കാനെത്തുന്നതിടെ ഒരാള്‍ കടലില്‍ മുങ്ങിപ്പോയെന്ന് പൂന്തുറയില്‍ നിന്ന് രക്ഷപ്പെട്ട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ആള്‍ പറഞ്ഞു. ഒരാള്‍ പൂന്തുറ സ്വദേശിയും ഒരാള്‍ തുമ്ബ സ്വദേശിയും ആണെന്ന് ഇയാള്‍ പറഞ്ഞു. സെല്‍വന്‍ എന്നയാളും തങ്ങളുടെ ബോട്ടില്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു.

നേരത്തെ 417 പേരെ തീരത്ത് എത്തിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പൂന്തുറ, കൊച്ചുവേളി മേഖലയില്‍ നിന്നുള്ള നാലു പേരെയും ബോട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഉച്ചയോടെ കരക്കെത്തിച്ച 15 പേര്‍ കൂടിയായപ്പോള്‍ 426 പേര്‍ കരക്കെത്തി.

ഇനി നൂറില്‍ താഴെ പേരെ കൂടി കണ്ടെത്താനുണ്ട്. മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമ്ബോള്‍ മരണസംഖ്യ പത്താകും.

മൂന്നുറു പേരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നത്തേത് കൂടി ആകുമ്ബോള്‍ 450 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, വിഴിഞ്ഞം തീരത്ത് നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. കുളച്ചിലില്‍ നിന്ന് മാസങ്ങള്‍ താമസിക്കാന്‍ സൗകര്യമുള്ള ഫിഷിംഗ് ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോയവരെയാണ് രക്ഷപ്പെടുത്തിയതെന്നും വള്ളങ്ങളില്‍ പോയ തങ്ങളുടെ നാട്ടുകാരെ രക്ഷപ്പെടുത്തുന്നുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ബോട്ടുകളില്‍ കഴിയുന്നവര്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉള്ളവരാണ്. വള്ളത്തില്‍ പോയവര്‍ നടുക്കടലില്‍ കുടുങ്ങിക്കിടക്കുകയാണ് അവരെയാണ് ആദ്യം രക്ഷിക്കേണ്ടതെന്ന് ഇവര്‍ പറയുന്നു.

മത്സ്യബന്ധനത്തിന് പോകുന്ന ചാല്‍ അറിയാവുന്നവര്‍ തൊഴിലാളികളാണ്. അതിനാല്‍ അവരെയും തെരച്ചിലിന് കൊണ്ടുപോകണമെന്നാണ് ഇവരുടെ ആവശ്യം. നേവിക്കും കോസ്റ്റല്‍ ഗാര്‍ഡിനും ഈ ദിശ അറിയില്ലെന്നും അതിനാല്‍ ആളുകളെ കണ്ടെത്താന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top