×

അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ കോടതി ഇന്ന് വിധിക്കും.

കൊച്ചി: പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ കോടതി ഇന്ന് വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിക്ക് പറയാനുള്ളതുകൂടി കേട്ടശേഷം ഇന്ന് ശിക്ഷ വിധിക്കും.

കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച്‌ കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായക തെളിവായത്. കൊലപാതകംനടന്ന സമയത്ത് പ്രതി അവിടെയുണ്ടായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. ആ സമയത്ത് അവിടെ വന്നതിന് മറ്റെന്തെങ്കിലും കാരണം കൃത്യമായി ബോധിപ്പിക്കാന്‍ പ്രതിക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അമീര്‍ അല്ല, മറ്റു രണ്ടുപേരാണ് യഥാര്‍ഥപ്രതികള്‍ എന്നുമുള്ള വാദം തെളിയിക്കാനും പ്രതിഭാഗത്തിനായില്ല. ഇതെല്ലാം പരിഗണിക്കുമ്ബോള്‍ അമീര്‍ തന്നെയാണ് ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തിയതെന്നും കോടതി കണ്ടെത്തി.

അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളും കുറ്റം സംശയാതീതമായി തെളിയിക്കുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ വീട്ടിലെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ, തലമുടി, നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിന് പുറത്തുനിന്നുകിട്ടിയ ഒരു ജോടി ചെരിപ്പ് എന്നിവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ പ്രധാന തെളിവുകള്‍. ഇതെല്ലാം നിര്‍ണായക തെളിവുകളായി കോടതി നിരീക്ഷിച്ചു.

അന്ന്

2016 ഏപ്രില്‍ 28-നാണ് യുവതിയെ പെരുമ്ബാവൂരിലെ ഒറ്റമുറിവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസിലെ ഏകപ്രതിയാണ് അമീറുല്‍ ഇസ്ലാം. മാര്‍ച്ച്‌ 13-ന് തുടങ്ങിയ വിചാരണ അവസാനിച്ചത് നവംബര്‍ 21-ന്.

കുറ്റവും, കിട്ടാവുന്ന പരമാവധി ശിക്ഷയും

കൊലപാതകം (ഐ.പി.സി. 302), വധശിക്ഷ
ബലാത്സംഗം (ഐ.പി.സി. 376), ജീവപര്യന്തം
മരണത്തിലേക്കെത്തിക്കാവുന്ന വിധത്തില്‍ മൃതപ്രായമാക്കിയ ബലാത്സംഗം (ഐ.പി.സി. 376-എ), വധശിക്ഷ
കൊലപാതക ഉദ്ദേശ്യത്തോടെ അതിക്രമിച്ച്‌ കയറല്‍ (ഐ.പി.സി. 449), ജീവപര്യന്തം
അന്യായമായി തടഞ്ഞുവെയ്ക്കല്‍ (ഐ.പി.സി. 342) ഒരുവര്‍ഷം തടവ്

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top