×

സംസ്ഥാനത്തെ നിരീക്ഷണ ക്യാമറകള്‍ പ്രഹസനമാകുന്നുവെന്ന് വിവരാവകാശ രേഖകള്‍.

കൊച്ചി: കുറ്റകൃത്യങ്ങളില്‍ നിര്‍ണായക തെളിവുകള്‍ നല്‍കാന്‍ പൊലീസിന് സഹായകമായിരുന്ന നിരീക്ഷണ ക്യാമറകള്‍ കണ്ണടച്ചതോടെ പല കേസുകളിലും അന്വേഷണത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പൊലീസ്. ഇത് സംബന്ധിച്ച്‌ നല്‍കിയ വിവരാവകാശ മറുപടിയില്‍ പോലും തെറ്റായ വിവരങ്ങളാണ് പൊലീസ് നല്‍കുന്നത്

2010 ല്‍ പൊലീസ് ആധുനികവത്കരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ തന്ത്രപ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് ബന്ധപ്പെട്ടവര്‍ക്കു പോലും അറിയില്ല. തിരുവനന്തപുരത്തെ കവടിയാറിലും ചാക്കയിലും അടുത്തിടെയുണ്ടായ വാഹനാപകടങ്ങള്‍ അന്വേഷിച്ച പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളെയാണ് ആശ്രയിക്കേണ്ടി വന്നത്. അതേസമയം, തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 223 ക്യാമറകളും പ്രവര്‍ത്തനക്ഷമമാണെന്നും പൊലീസ് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുകയും ചെയ്യുന്നു. ഇതില്‍ നിന്ന് തന്നെ ഈ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം പൊലീസിന് പോലും നിശ്ചയമില്ല എന്ന് വ്യക്തമാകുന്നു.

കൊച്ചി നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള 99 നിരീക്ഷണ ക്യാമറകളില്‍ ഇടപ്പള്ളി ഹൈസ്ക്കൂള്‍, ലുലുമാള്‍ ജംഗ്ഷന്‍, ഇടപ്പള്ളി ചര്‍ച്ച്‌ എന്നിവിടങ്ങളിലെ ഒന്‍പത് ക്യാമറകളൊഴികെ 90 എണ്ണവും പ്രവര്‍ത്തിക്കുന്നുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍ കൊച്ചിയില്‍ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളിലും കേസന്വേഷണത്തിന് പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളുടെ വ്യക്തതയില്ലാത്ത സിസിടിവി ദൃശ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു. കോഴിക്കോട് നഗരത്തിലെ 76 ക്യാമറകളില്‍ 63 എണ്ണം കണ്ണു തുറന്നിരിക്കുന്നുവെന്ന് അവകാശപ്പെടുമ്ബോഴും ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. 2010 മുതല്‍ സ്ഥാപിച്ച ക്യാമറകള്‍ കൃത്യമായി കേടുപാടുകള്‍ തീര്‍ക്കാത്തതിനാല്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഭൂരിഭാഗം ക്യാമറകളും പ്രവര്‍ത്തനക്ഷമമാണെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് പൊലീസ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top