×

കുറിഞ്ഞി ഉദ്യാനത്തെ നശിപ്പിക്കരുത് – മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: വമ്ബന്മാരായ കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിന്റെ അതുല്യ സമ്ബത്തായ കുറിഞ്ഞി ഉദ്യാനത്തെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഏതാനും വന്‍കിട കൈയേറ്റക്കാര്‍ക്ക് വേണ്ടി ഉദ്യാനത്തെ നശിപ്പിക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.

കുറിഞ്ഞി വ്യാപകമായി പൂക്കുന്ന 3200 ഹെക്ടര്‍ പ്രദേശം ഉള്‍പ്പെടുത്തി 2006 ല്‍ പ്രഖ്യാപിച്ച കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ മന്ത്രി തലസമിതിയെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഇടുക്കി ജില്ലയിലെ വട്ടവട, കൊട്ടക്കാമ്ബൂര്‍ വില്ലേജുകളിലെ 58, 62 ബ്ളോക്കുകളിലെ 3200 ഹെക്ടറാണ് കുറിഞ്ഞി ഉദ്യാനമായി അന്നത്തെ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. ഇതില്‍ 58ആം ബ്ളോക്കില്‍പെടുന്ന. ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും 28 ഏക്കര്‍ ഭൂമി വ്യാജപട്ടയമാണെന്ന് കണ്ട് ദേവികളം സബ്കളക്ടര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത് എന്നത് അത്യന്തം ഗൗരവമര്‍ഹിക്കുന്ന കാര്യമാണ്. ഇത് മാത്രമല്ല ഒട്ടേറെ വന്‍കിടക്കാര്‍ ഇവിടെ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇതിനകം പുറത്ത് വന്നിട്ടുള്ള വിവരം. അവര്‍ക്കൊക്കെ നോട്ടീസ് കൊടുത്ത് സബ്കളക്ടര്‍ നടപടിയിലേക്ക് നീങ്ങുന്നതിനിടയില്‍ നടക്കുന്ന ഈ നീക്കം കയ്യേറ്റങ്ങളെ സംരക്ഷിക്കാണെന്നേ കരുതാനാവൂ. 3200 ഹെക്ടറാണ് കുറിഞ്ഞി ഉദ്യാനമെങ്കിലും അതില്‍ 1200 ഹെക്ടര്‍ കുറയുമെന്ന റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രസ്താവനയും സംശയങ്ങള്‍ക്കിട നല്‍കുന്നു. കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ വിസ്തൃതി ഇനി കുറയ്ക്കുന്നത് കേന്ദ്ര വന്യജീവി നിയമത്തിന്റെ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു.

കൊട്ടക്കാമ്ബൂരിലെ 300 ഏക്കറിലെ നീലക്കുറിഞ്ഞി കത്തിച്ചു കളഞ്ഞതും ഉത്കണ്ഠ സൃഷ്ടിക്കുന്നു. ഭൂമാഫിയയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഇതിനെക്കുറിച്ച്‌ നിക്ഷപക്ഷമായ അന്വേഷണം നടത്തേണ്ടത്. ലോകത്ത് മൂന്നാറില്‍ മാത്രം അവശേഷിക്കുന്ന നീലക്കുറിഞ്ഞി എന്ന വിസ്മയത്തെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. മാത്രമല്ല കേരളത്തിന്റെ ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് പൂത്തുലഞ്ഞ കുറിഞ്ഞിയുടെ ദൃശ്യവിസ്മയം തുറന്ന് തരുന്നത്. അവിടെ വ്യാജരേഖകള്‍ സൃഷ്ടിച്ച്‌ കയ്യേറ്റം നടത്തിയ വന്‍കിടക്കാരെ നിര്‍ദാക്ഷണ്യം പുറത്താക്കുകയും തലമുറകളായി താമസിക്കുന്ന സാധുക്കളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top