×

എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പുതുസാങ്കേതികതയുടെ പാഠങ്ങള്‍ പകരാന്‍ ടെക്കികളും

കൊച്ചി: സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജമാക്കും. അതത് മേഖലകളിലെ വിദഗ്ധര്‍ നല്‍കുന്ന ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കോളേജിലിരുന്ന് കാണാനാകും.

പുതിയ കാലഘട്ടത്തിനനുസരിച്ച്‌ വിദ്യാര്‍ഥികളെ തൊഴില്‍സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സ്കില്‍ ഡെലിവറി പ്ലാറ്റ്ഫോം ഓഫ് കേരളയുടെ ഭാഗമായാണ് നീക്കം. വെര്‍ച്വല്‍ റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നിവയിലാണ് ഐ.ടി. പ്രൊഫഷണലുകളുടെ സഹായം പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്.

സ്മാര്‍ട്ട് ക്ലാസിന്റെ തുടക്കം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്നായിരിക്കും. പിന്നീട് സംസ്ഥാനത്തെ മറ്റ് ഐ.ടി. പാര്‍ക്കുകളിലും സ്റ്റുഡിയോ എന്ന പേരില്‍ ക്ലാസ്!മുറികള്‍ സജ്ജീകരിക്കും. ക്ലാസുകള്‍ തത്സമയമോ റെക്കോര്‍ഡ് ചെയ്ത് പിന്നീടോ കാണാനാകും.

സംസ്ഥാനത്തെ 150 എന്‍ജിനീയറിങ് കോളേജുകളെ ബന്ധിപ്പിച്ചാണ് സ്കില്‍ ഡെലിവറി പ്ലാറ്റ്ഫോം ആസൂത്രണം ചെയ്യുന്നത്. പുതിയ സാങ്കേതികവിഷയങ്ങള്‍ നിലവില്‍ പാഠ്യപദ്ധതിയുടെ ഭാഗമല്ല. ഇതില്‍ അറിവുള്ള അധ്യാപകരുടെ കുറവും കോളേജുകളിലുണ്ട്. അതത് മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ സഹായത്തോടെ ഈ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. പ്രമുഖ ഐ.ടി. കമ്ബനികള്‍ ഇതില്‍ പങ്കാളികളാകും.

വിദഗ്ധരില്‍നിന്ന് പ്രായോഗികപാഠങ്ങള്‍ ഉള്‍പ്പെടെ പഠിക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങുന്നതെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി. അക്കാദമി) സി.ഇ.ഒ. സന്തോഷ് കുറുപ്പ് പറഞ്ഞു. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ആദ്യ സ്റ്റുഡിയോയ്ക്കുള്ള സ്ഥലം കൈമാറിയതായി ഐ.ടി. പാര്‍ക്കുകളുടെ സി.ഇ.ഒ. ഋഷികേശ് നായര്‍ പറഞ്ഞു. അടുത്തഘട്ടമായി ഇന്‍ഫോപാര്‍ക്കിലും സൈബര്‍ പാര്‍ക്കിലും സ്റ്റുഡിയോ ഒരുക്കും.

പദ്ധതിയുടെ ആദ്യഘട്ടം ജനുവരിയോടെ തുടങ്ങാനാണ് നീക്കം. സംസ്ഥാന ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെ.എസ്.ഐ.ടി.ഐ.എല്‍.) നേതൃത്വത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുക. കോളേജുകളിലും സ്മാര്‍ട്ട് ക്ലാസ്!മുറികള്‍ ഒരുക്കും. നാലുവര്‍ഷത്തിനകം രണ്ടുലക്ഷം വിദ്യാര്‍ഥികളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top