×

‘വദനസുര’ത്തെക്കുറിച്ച്‌ സംശയമുണ്ടെങ്കില്‍ മുരളി തുമ്മാരുകുടിയുടെ ഈ പോസ്റ്റ് വായിക്കാം

രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഏവരും ഉറ്റുനോക്കിയ വാക്കായിരുന്നു ‘വദനസുരം’. സ്വന്തം വ്യാഖാനങ്ങള്‍ക്കനുസരിച്ച്‌ ഈ വാക്കിനെ വളച്ചൊടിച്ചപ്പോള്‍ വ്യക്തമായ നിര്‍വചനവുമായി എത്തിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ദുരന്തനിവാരണ വിഭാഗം തലവനും പ്രമുഖ കോളമിസ്റ്റുമായ മുരളി തുമ്മാരുകുടി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘കൊറിയയിലെ അറുപത്തി ഒന്‍പത്
‘വിഷയ ദാരിദ്യം ഉല്ലേ’ എന്നൊരു കമന്റ് ഇടക്ക് വരാറുണ്ട്. മിക്കവാറും വായിക്കുന്നവര്‍ക്ക് താല്പര്യമില്ലാത്ത, എതിര്‍പ്പുള്ള വിഷയമാകുമ്ബോളാണീ കമന്റ് വരുന്നത്. ആര്‍ക്കാണ് ദാരിദ്ര്യം എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചാല്‍ മതി. നൂറു കോടിയിലധികം പ്രൊഫൈലുകള്‍ ഫേസ്ബുക്കിലുണ്ട്. കോടിക്കണക്കിന് പേജുകള്‍ വേറെയും. നിങ്ങള്‍ക്ക് അവിടെ എവിടെ വേണമെങ്കിലും പോകാമെന്നിരിക്കിലും എന്റെ പേജില്‍ തന്നെ വന്ന് വിഷയദാരിദ്ര്യത്തെ സഹിക്കണമെങ്കില്‍ എന്തുമാത്രം സൗഹൃദാരിദ്ര്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം?. അതുകൊണ്ട് ദയവുചെയ്ത് ഈ കമന്റുമായി ഇനി എന്റെ പോസ്റ്റില്‍ വരരുത്.

നാളെ എന്തെഴുതണമെന്നോ എഴുതണമോ എന്നുതന്നെ ഇന്ന് ഞാന്‍ ആലോചിക്കാറില്ല. മനുഷ്യന് താല്‍പര്യമുള്ള ഏതു വിഷയത്തെപ്പറ്റി എഴുതാനും എനിക്ക് മടിയില്ല. ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറല്‍ സെക്സ് ആണ്. ‘അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാന്‍?’ എന്നൊന്നും ചോദിച്ചുവരരുത്. സെക്സിനെപ്പറ്റി യാതൊരു നാണവുമുള്ള ആളല്ല ഞാന്‍, എഴുതാന്‍ മാത്രമല്ല, ചെയ്യാനും. മനുഷ്യന്റെ ജന്മവാസനയായ ലൈംഗികതയെ അങ്ങനെ മൂടിവെക്കേണ്ട കാര്യമില്ല. മലയാളത്തില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ഏത് എഴുത്തിന്റെയും (ശാസ്ത്രമോ സാഹിത്യമോ) പ്രധാന കുഴപ്പം മനുഷ്യന് വായിക്കാന്‍ ഇഷ്ടപ്പെടാത്ത ഭാഷയിലാണ് അത് എഴുതാറുള്ളത് എന്നതാണ്. ഒന്നുകില്‍ മടുപ്പിക്കുന്ന ശാസ്ത്രഭാഷ, അല്ലെങ്കില്‍ അറപ്പിക്കുന്ന കൊച്ചുപുസ്തക ഭാഷ. ഇതിന്റെ ഒരു കാരണം ശാസ്ത്രത്തിലും എഴുത്തിലും അല്പമെങ്കിലും പേരുകേട്ടവരൊന്നും ലൈംഗികതയെപ്പറ്റി എഴുതാറില്ല എന്നതാണ്. അപ്പോള്‍ ബി ടീമിനും സി ടീമിനുമായി കളം തുറന്നുകിടക്കുകയാണ്. അങ്ങനെയാണ് കളി തറയാകുന്നത്.
ചേട്ടന്‍ ഗീര്‍വാണം വിട്ട് കാര്യത്തിലേക്ക് കടക്കൂ.

വദനസുരതം എന്താണെന്ന് അറിയാത്തവര്‍ എന്റെ വായനക്കാരില്‍ ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു. ഇനി അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കില്‍ ഇവിടെ (https://www.avert.org/sex-stis/how-to-have-sex/oral-sex) പോയി നോക്കിയാല്‍ മതി. കാര്യങ്ങളുടെ കിടപ്പ് പിടികിട്ടും.

ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്രിസ്തുവിനും മുമ്ബ് പുരാതന റോമിലെ അധികാരികളും പണമുള്ളവരും, നമ്മുടെ കാലത്തെ ധനികരേയും അധികാരികളേയും പോലെതന്നെ, സുഖജീവിതം നയിക്കാന്‍ താല്പര്യമുള്ളവരായിരുന്നു. പണമുള്ളവര്‍ വന്‍ പാര്‍ട്ടികള്‍ നടത്തുന്നത് അക്കാലത്ത് സാധരണമായിരുന്നുവത്രെ. റോമന്‍ ഓര്‍ജി എന്ന് പേരുകേട്ട ഈ പാര്‍ട്ടികളില്‍ മദ്യവും സെക്സും സര്‍വ്വസാധാരണമായിരുന്നു. രാജ്യം ഭരിക്കേണ്ട സമയത്ത് അവിടെ കുടിച്ചുകൂത്താടി മറിഞ്ഞാണ് അവര്‍ റോമാസാമ്രാജ്യം ഒരു വഴിക്കാക്കിയത്. അക്കാലത്തെ റോമന്‍ കെട്ടിടങ്ങളിലെ ചുവര്‍ച്ചിത്രങ്ങളില്‍ വദനസുരതത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായി പര്യവേക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ഇറ്റലിയില്‍ പ്രധാനമന്ത്രി വരെ ഉള്‍പ്പെട്ട ഇത്തരം പാര്‍ട്ടികള്‍ നടന്നു എന്നൊക്ക ആരോപണം ഉണ്ട്. The more things change, the more they stay the same എന്നൊരു പഴഞ്ചൊല്ല് ഇംഗ്ലീഷിലുണ്ട്, ഇറ്റാലിയനിലും കാണണം.

കന്യാകുമാരി തൊട്ട് കാശ്മീര്‍ വരെ ആസേതു ഹിമാചലം നീണ്ടും പരന്നും കിടക്കുന്ന നമ്മുടെ നാടിന് ഒരു സംസ്ക്കാരമുണ്ടെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. എല്ലാ വ്യവസ്ഥകളെയും അംഗീകരിക്കുന്ന ഒരു സംസ്ക്കാരം എന്നത് മറ്റുകാര്യങ്ങളില്‍ അത്ര ശരിയല്ലെങ്കിലും ലൈംഗികതയുടെ കാര്യത്തില്‍ ശരിയാണ്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്ബ് കാമസൂത്രത്തില്‍ വാത്സ്യായനന്‍ വദനസുരതം ഉള്‍പ്പെടെ എത്രയോ പോസുകള്‍ പറഞ്ഞുതന്നിരിക്കുന്നു. (ഐ ഐ ടിയില്‍ എത്തിയപ്പോള്‍ ആദ്യം തപ്പിപ്പിടിച്ചു വായിച്ചത് കാമസൂത്രമാണ്. പത്തു പേജിനപ്പുറം പോയില്ല, പരമ ബോറാണ്. പിന്നെ ചിത്രങ്ങള്‍ നോക്കി. വാത്സ്യായനന്‍ പറയുന്ന പോസൊക്കെ നടക്കണമെങ്കില്‍ നമ്മള്‍ വല്ല ജിംനാസ്റ്റും ആയിരിക്കണം. സാധാരണക്കാരെ കൊണ്ട് സാധിക്കാവുന്ന കാര്യം വലതും പറഞ്ഞുവെക്കാമായിരുന്നില്ലേ ഗുരോ). വദനസുരതത്തിന്റെ അനവധി വേര്‍ഷനുകള്‍ നമ്മുടെ ക്ഷേത്രങ്ങളിലും കൊത്തിവച്ചിട്ടുണ്ട് (https://www.canstockphoto.com/images-photos/khajuraho.html). റോമാക്കാര്‍ ബെഡ്റൂമില്‍ കാണുമ്ബോള്‍ നമ്മള്‍ ആരാധനാലയത്തില്‍ കാണും. നമ്മളോടാ കളി!

മനുഷ്യന്റെ സ്വഭാവവും ഭാവനയും ലോകത്തെല്ലായിടത്തും ഒരുപോലെയായതിനാല്‍ റോമിലും ഇന്ത്യയിലും മാത്രമല്ല, മറ്റുള്ള സ്ഥലങ്ങളിലെ സംസ്ക്കാരങ്ങളിലും വദനസുരതം ഉണ്ടായിരുന്നു എന്നതിന് എനിക്കൊരു സംശയവുമില്ല. നിലനില്‍ക്കുന്ന കെട്ടിടം ഉണ്ടാക്കുന്നതിലും അവിടെ ചിത്രം വരക്കുന്നതിലും ഒന്നും നമ്മളെപ്പോലെ അവര്‍ക്ക് വലിയ കഴിവുണ്ടായിക്കാണില്ല. പിന്നെ വേറെ ചില ഇടങ്ങളില്‍ പഴയ സംസ്കാരത്തിന്റെ തെളിവുകള്‍ ഇടിച്ചു പൊളിച്ചു നശിപ്പിക്കുകയാണ് രീതി. ഇതൊക്കെക്കൊണ്ടാണ് മറ്റിടങ്ങളില്‍ നിന്നും #wetoo വരാത്തത്. അവരെ ‘പുവര്‍ പീപ്പിള്‍’ എന്ന് താഴ്ത്തിക്കാണരുത്.

യൂറോപ്പിലെ ഇരുണ്ട കാലഘട്ടം ലൈംഗികതയുടെയും കഷ്ടകാലമായിരുന്നു. മതം ഭരണത്തിലേക്കും ശാസ്ത്രത്തിലേക്കും സാഹിത്യത്തിലേക്കും എന്തിന് മനുഷ്യന്റെ ബെഡ്റൂമിലേക്കും കടന്നു കയറി. നിയമവിധേയമായ ലൈംഗികബന്ധങ്ങള്‍ വിവാഹത്തിനുള്ളില്‍ ചുരുക്കി. വിവാഹ ജീവിതത്തിനകത്തും എന്തൊക്കെ തരത്തില്‍ ലൈംഗിക ബന്ധമാകാം എന്നതിനെപ്പറ്റി നിബന്ധനകള്‍ വന്നു. അവസാനം ഭാര്യയും ഭര്‍ത്താവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവുന്ന പൊസിഷന്‍ മിഷനറിമാര്‍ നിര്‍വചിക്കുന്ന കാലമായി. മറ്റുള്ള രീതികളില്‍ ലൈംഗികബന്ധം നടത്തിയാല്‍ കര്‍ശന ശിക്ഷകള്‍ വരെ നിലവില്‍വന്നു.

‘ചേട്ടന്‍ ചുമ്മാ പുളു പറയാതെ. ഭാര്യയും ഭര്‍ത്താവും ഉഭയസമ്മതത്തോടെ ബെഡ്റൂമില്‍ എന്തുചെയ്യുന്നു എന്നതിന് ശിക്ഷ വിധിക്കാന്‍ മാത്രം മണ്ടന്മാര്‍ ഈ ലോകത്തുണ്ടോ?’
‘ഉണ്ടോന്നോ? ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഇപ്പോഴുമുണ്ട്. ‘അതെവിടെ ?, യൂറോപ്പിലോ?’
അതിന് അനിയന്‍ യൂറോപ്പില്‍ ഒന്നും പോകേണ്ട. നമ്മുടെ ഇന്ത്യന്‍ ശിക്ഷാ നിയമം ഒന്നെടുത്ത് വായിച്ചാല്‍ മതി.
Section 377 Unnatural offences: “Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine.”

അതായത് ഉത്തമാ, മൃഗങ്ങളുമായുള്ള ലൈംഗികബന്ധം പോലെ തന്നെയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ കണ്ണില്‍ വദനസുരതവും. ഇത് ഉഭയസമ്മതത്തോടെ ചെയ്തു എന്നതോ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെയ്തു എന്നതോ ബെഡ്റൂമിനകത്ത് ചെയ്തു എന്നതോ ഒന്നും ഇതിനെ കുറ്റമല്ലാതാക്കുന്നില്ല. (ഈ വകുപ്പാണ് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ പോലീസ് എടുത്ത് പ്രയോഗിക്കുന്നത്). രണ്ടായിരത്തി ഒന്‍പതില്‍ ഡല്‍ഹി ഹൈക്കോര്‍ട്ട് ഈ വകുപ്പ് റദ്ദ് ചെയ്തു, പക്ഷെ രണ്ടായിരത്തി പതിമൂന്നില്‍ സുപ്രീം കോര്‍ട്ട് ആ വിധി റദ്ദ് ചെയ്തു. നിയമം മാറ്റാനുള്ള അധികാരം സര്‍ക്കാരിനാണ് കോടതിക്കല്ല എന്ന സുപ്രധാനമായ തത്വം അനുസരിച്ച്‌. ഇനിയിപ്പോള്‍ നമ്മുടെ എം പി മാര്‍ വിചാരിക്കണം വല്ലതും നടക്കണമെങ്കില്‍.

ഇതൊക്കെ എഴുതിയവര്‍ ഇപ്പോഴും ജീവനോടെ ഉണ്ടോ ആവോ? അല്ല…ചുമ്മാ ഒന്നു പോയി കണ്ട് നമിക്കാനാ.
‘ഇല്ലില്ല, ഈ നിയമം എഴുതിവെച്ചത് 1860ല്‍ ബ്രിട്ടീഷുകാരാണ്. അത് തന്നെ 1533 ലെ ഒരു നിയമത്തിന്റെ തനി പകര്‍പ്പാണ്. അങ്ങനെ ഇരുണ്ടകാല യൂറോപ്പില്‍ നിന്നും ഉള്‍ക്കൊണ്ട ഒരു സംസ്ക്കാരബോധമാണ് ഒരു കുഴപ്പവുമില്ലാതെ കാമസൂത്രവും കളിച്ചുനടന്ന നമ്മുടെ മേല്‍ അവര്‍ കെട്ടിയേല്‍പ്പിച്ചത്. അവരെ കെട്ട് കെട്ടിച്ചിട്ടും ആ നിയമം അങ്ങനെ കിടക്കുന്നു.’

‘എന്നിട്ട് അവരുടെ നാട്ടിലോ?’
അവരുടെ നാട്ടില്‍ സ്ഥിതി വളരെ മാറി, നിയമവും. വാസ്തവത്തില്‍ അതുതന്നെ ഒരു കഥയാണ്. സന്തോഷത്തിന് വേണ്ടി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തന്നെ തെറ്റാണെന്നാണ് പണ്ട് പാശ്ചാത്യനാടുകളില്‍ അധികം ‘നല്ല’ പെണ്‍കുട്ടികളെയും മതം പഠിപ്പിച്ചിരുന്നത് . അതിനാല്‍ നിയമം മാറിയിട്ടും സന്താനോത്പാദനത്തിന് ഉപകരിക്കാത്ത ലൈംഗിക കാര്യങ്ങള്‍ വിവാഹത്തിനുള്ളില്‍ നടത്തിക്കിട്ടാന്‍ വലിയ വിഷമമായി. അതോടെ കൊമേര്‍ഷ്യല്‍ സെക്സില്‍ ഈ പണിക്ക് വലിയ ഡിമാന്‍ഡായി. ബ്ലോജോബ് എന്ന പേര് തന്നെ ഇങ്ങനെ ഉണ്ടായതാണ്. സാധാരണ സെക്സിന്റെ രണ്ടും മൂന്നും ഇരട്ടി പണം കൊടുത്ത് വദനസുരതത്തിനായി ആളുകള്‍ ക്യൂ നിന്നു.

എന്നാല്‍ കാര്യങ്ങള്‍ മാറിയത് പെട്ടെന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പാശ്ചാത്യരാജ്യങ്ങള്‍ നഗരവല്‍ക്കരിക്കപ്പെട്ടു. സമൂഹത്തിന്റെയും മതത്തിന്റെയും കെട്ടുകളില്‍നിന്നും ആളുകള്‍ മോചിതരായി. അങ്ങനെ സ്ത്രീകളും പുരുഷന്മാരുമായി സ്വതന്ത്രമായി ഇടപഴകാനും സ്വന്തമായി പങ്കാളിയെ കണ്ടുപിടിക്കാനുമുള്ള സാഹചര്യമുണ്ടായതോടെ ഓറല്‍ സെക്സിന്റെ വില കുത്തനെ ഇടിഞ്ഞു. അതെങ്ങനെ?

ലൈംഗികകാര്യങ്ങളില്‍ അടിസ്ഥാനമായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നയിക്കുന്നത് വ്യത്യസ്തമായ ജെനറ്റിക്ക് ചോദനകള്‍ ആണ്. ആണുങ്ങള്‍ക്ക് അവരുടെ ജീന്‍ പരമാവധി സ്ത്രീകളില്‍ കൂടെ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകള്‍ക്കാകട്ടെ കിട്ടാവുന്നതില്‍ ഏറ്റവും ഉത്തമമായ ജീന്‍ വഴി കുട്ടികള്‍ ഉണ്ടാകണം എന്നും. പയ്യന്മാര്‍ക്കെല്ലാം എത്രയും വേഗം പ്രേമത്തെ ലൈംഗികമാക്കാനാണ് താല്‍പര്യം. അതവര്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ ആകണമെന്നില്ല. അതേസമയം സ്ത്രീകള്‍ക്ക് കല്യാണം കഴിക്കുമെന്ന് ഉറപ്പില്ലാത്ത ഒരാളുമായി വേഗത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യമുണ്ടാവില്ല. (ഗര്‍ഭനിരോധനം ഇന്നത്തേപ്പോലെ എളുപ്പമല്ലാതിരുന്ന കാലത്തേ കാര്യമാണ്, പുരോഗമനവാദികള്‍ ചൂടാവാണ്ട). അപ്പോള്‍പ്പിന്നെ ആണുങ്ങള്‍ക്ക് കാര്യം നടക്കുന്നതും പെണ്ണുങ്ങള്‍ക്ക് കുട്ടി ഉണ്ടാകുമെന്ന് റിസ്ക്ക് ഇല്ലാത്തതുമായ ഒരു മാര്‍ഗ്ഗമായി ഓറല്‍ സെക്സ് മാറി. ലൈംഗികത്തൊഴിലാളികളുടെ അടുത്ത് പോകേണ്ട കാര്യമില്ലാതായി. ഓറല്‍ സെക്സിന്റെ കമ്ബോളവില കുത്തനെ ഇടിഞ്ഞു. ഈ സ്ഥിതി പാശ്ചാത്യരാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്നു. പക്ഷെ ഇന്ത്യ ഇക്കാര്യത്തില്‍ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലാണ്. നമ്മുടെ കമ്ബോളനിലവാരവും അതുതന്നെയാണ് കാണിക്കുന്നത്.

ആധുനികലോകത്ത് വദനസുരതത്തിന് ജനസമ്മതി കൂടിവരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സ്ത്രീകള്‍ വിവാഹം വരെ കന്യകാത്വം സൂക്ഷിക്കണമെന്ന ചിന്ത ഇപ്പോഴും ലോകത്ത് പലയിടത്തും പ്രബലമാണ്. അതുപോലെതന്നെ ആധുനിക ജീവിതശൈലിയില്‍ പങ്കാളിയില്‍ നിന്നും അകന്ന് ജീവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതില്‍ അധികം പേരും പങ്കാളിയോട് ‘വിശ്വസ്തത’ കാത്തുസൂക്ഷിക്കണം എന്ന് ചിന്തയുള്ളവരാണ്. വദനസുരതമാകുമ്ബോള്‍ കന്യകാത്വത്തിനും വിശ്വസ്തതക്കും പോറലേല്‍ക്കുന്നില്ല എന്നാണ് പുതിയ ലോകത്തെ സദാചാരം. ‘സത്യസന്ധമായി’ പറയാന്‍ സാധിച്ചത് പുള്ളി വദനസുരതത്തില്‍ നിര്‍ത്തിയതുകൊണ്ടാണ്. വദനസുരതം ലൈംഗികരോഗങ്ങള്‍ വരുത്തുന്നില്ലെന്ന ഒരു തെറ്റായ ധാരണ മനുഷ്യര്‍ക്കുണ്ട്. എയ്ഡ്സ് പകരാനൊക്കെ അല്പം സാധ്യത കുറവാണെന്നത് ശരിയാണെങ്കിലും സുരക്ഷ ഉറപ്പില്ലാത്ത പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ പാലിക്കേണ്ട എല്ലാ മുന്‍കരുതലുകളും ഇക്കാര്യത്തിലും എടുത്തില്ലെങ്കില്‍ പണി പാലുംവെള്ളത്തില്‍ കിട്ടും.

ഇനിയൊരു ഭീഷണിയാണ്. നാട്ടിലെ ‘ആസേതു’ സംസ്കാരത്തിന് ചേരാത്ത വിഷയമാണ് ഞാനിപ്പോള്‍ എഴുതിയത് എന്നെനിക്കറിയാം. ആയതിനാല്‍ ലൈക്കും ഷെയറും കുറയാറാണ് പതിവ്. പക്ഷെ ഇത്തവണ അങ്ങനെ സംഭവിച്ചാല്‍ അത് വലിയ നഷ്ടമാകും.

ലൈംഗികതയെയും ലൈംഗിക വിദ്യാഭ്യാസത്തെയും പറ്റി ഒരു സീരീസ് എഴുതണമെന്ന് പണ്ടേയുള്ള പ്ലാനാണ്.
‘അതേയ്, നമ്മുടെ കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ വിവരമൊന്നുമില്ല, പറഞ്ഞുകൊടുക്കാനും ആരുമില്ല’ എന്നാണ് ഞാന്‍ ഇക്കാര്യം പറയുമ്ബോള്‍ കിട്ടുന്ന മറുപടി.

എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ആദ്യം ലൈംഗികവിദ്യാഭ്യാസം കിട്ടേണ്ടത് മുതിര്‍ന്നവര്‍ക്കാണ്. ലൈംഗികത ഒരു തെറ്റല്ല എന്നും ആസ്വദിക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതും ആണെന്നുമുള്ള ബോധം സമൂഹത്തിലുള്ളവര്‍ക്കുണ്ടാകണം. അതിന് നാണിക്കേണ്ട കാര്യമൊന്നുമില്ല. വിവാഹത്തിന് മുന്‍പും ശേഷവും, ഭാര്യ വരുന്നതിന് മുന്‍പും ഭര്‍ത്താവില്ലാതായതിനു ശേഷവും മനുഷ്യജീവിതത്തില്‍ ലൈംഗികതക്ക് സ്ഥാനമുണ്ട്’.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top