×

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു സംഭാഷണം.ഇന്ത്യന്‍ സൂപ്പര്‍ലീഗ്, സച്ചിന്‍ സ്പോണ്‍സര്‍ ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ പദ്ധതികള്‍ എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഐ.എസ്.എല്‍ 2017 സീസണ്‍ നവംബര്‍ 17-ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരം കൊച്ചിയിലാണ്. കൊച്ചിയിലെ മത്സരങ്ങള്‍ക്ക് സ്പെഷ്യല്‍ പൊലീസ് ബറ്റാലിയനെ നിയോഗിക്കണമെന്ന് സച്ചിന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷാ കാരണങ്ങളാല്‍ കൊച്ചി സ്റ്റേഡിയത്തില്‍ സീറ്റിന്‍റെ എണ്ണം കുറച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ സേനയുണ്ടെങ്കില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പൊലീസിനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജി.സി.ഡി.എയുമായി സംസാരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.താഴെ തലത്തില്‍ കളിക്കാരെ പരിശീലിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിനുളള പദ്ധതികള്‍ സച്ചിന്‍ വിശദീകരിച്ചു. സംസ്ഥാനത്തെ 33 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 1800 കുട്ടികള്‍ക്ക് പരിശീലനം കിട്ടും. 400 ലധികം പരിശീലകരെ ഇതിനായി നിയോഗിക്കുന്നുണ്ട്. കായികാധ്യാപകരുടെ സേവനവും ഉപയോഗിക്കും. കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍ മുഖ്യമന്ത്രി മതിപ്പ് പ്രകടിപ്പിച്ചു. സ്പോര്‍ട്സ് പ്രോത്സാഹിപ്പിക്കാന്‍ 14 ജില്ലകളിലും മികച്ച സ്റ്റേഡിയങ്ങള്‍ പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭാര്യ അഞ്ജലി, ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുരാനേനി, ഡയറക്ടര്‍ എന്‍. പ്രസാദ് എന്നിവരോടൊപ്പമാണ് സച്ചിന്‍ മുഖമന്ത്രിയെ കണ്ടത്. ചീഫ് സെക്രട്ടറി ഡോ.കെ.എം. അബ്രഹാം, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top