×

എയര്‍ബാഗ്: ഇന്ത്യയില്‍ 1.90 ലക്ഷം കാര്‍ കൂടി തിരിച്ചുവിളിക്കാന്‍ ഹോണ്ട

പ്പാനിലെ തകാത്ത കോര്‍പറേഷന്‍ നല്‍കിയ നിര്‍മാണ പിഴവുള്ള എയര്‍ബാഗുകള്‍ മാറ്റി നല്‍കാനായി ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച്‌ സി ഐ എല്‍) 1.90 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച്‌ ആഗോളതലത്തില്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ത്യയിലും മുന്‍തലമുറ ‘അക്കോഡ്’, ‘സി ആര്‍ – വി’, ‘സിറ്റി’, ‘ജാസ്’ എന്നിവയിലെ എയര്‍ബാഗുകള്‍ മാറ്റിനല്‍കാനാണു ഹോണ്ട കാഴ്സിന്റെ തീരുമാനം. തകരാറുള്ള എയര്‍ബാഗ് ഇന്‍ഫ്ളേറ്ററിന്റെ സാന്നിധ്യം സംശയിച്ച്‌ ഇന്ത്യയില്‍ ഹോണ്ട കാഴ്സ് ഇത്രയേറെ കാറുകള്‍ തിരിച്ചുവിളിച്ചു നടത്തുന്ന പരിശോധന ഇതു രണ്ടാം തവണയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഇതേ കാരണത്താല്‍ ഹോണ്ട കാഴ്സ് 2.73 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു; ‘സി ആര്‍ – വി’, ‘സിവിക്’, ‘സിറ്റി’, ‘ജാസ്’ മോഡലുകള്‍ക്കായിരുന്നു അന്നും പരിശോധന.

പരിശോധന ബാധകമായ വാഹനങ്ങളുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്:

മോഡല്‍നിര്‍മിച്ച കാലംപരിശോധന ആവശ്യമുള്ളവാഹനങ്ങളുടെ എണ്ണം
അക്കോഡ്2003 201122,483
സി ആര്‍ – വി2009 20111,514
സിവിക്20072
2009 201113,603
സിറ്റി2008 20111,37,270
ജാസ്2009 201115,706
ആകെ1,90,578

ഘട്ടം ഘട്ടമായാണ് ഇന്ത്യയില്‍ ഇത്രയേറെ കാറുകള്‍ തിരിച്ചുവിളിക്കുകയെന്നു കമ്ബനി വിശദീകരിച്ചു. പരിശോധനയില്‍ തകരാര്‍ കണ്ടെത്തുന്ന എയര്‍ബാഗുകള്‍ എച്ച്‌ സി ഐ എല്‍ ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി മാറ്റി നല്‍കും. തുടക്കത്തില്‍ ‘സി ആര്‍ – വി’യും ‘സിവിക്കു’മാണു ഹോണ്ട പരിശോധിക്കുക; മറ്റു മോഡലുകളുടെ പരിശോധന സെപ്റ്റംബറോടെയാണ് ആരംഭിക്കുക. പരിശോധന ആവശ്യമുള്ള മോഡലുകളുടെ ഉടമകളെ കമ്ബനി നേരിട്ടു വിവരം അറിയിക്കും. കൂടാതെ ഇതിനായി പ്രത്യേകം തയാറാക്കിയ മൈക്രോ സൈറ്റില്‍ വാഹനത്തിന്റെ തിരിച്ചറിയല്‍ നമ്ബര്‍(വി ഐ എന്‍) നല്‍കിയും പരിശോധന ആവശ്യമാണോ എന്നു കണ്ടെത്താം. ഇതോടെ ഹോണ്ട ഇന്ത്യയില്‍ തിരിച്ചുവിളിച്ചു പരിശോധിച്ച വാഹനങ്ങളുടെ മൊത്തം എണ്ണം 646,670 ആയി ഉയര്‍ന്നു. വാഹനം സ്വമേധയാ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതു സംബന്ധിച്ച നയം 2012ലാണ് ഇന്ത്യയില്‍ നിലവില്‍ വന്നത്; തുടര്‍ന്നുള്ള കാലത്തിനിടെ മൊത്തം 20 ലക്ഷത്തോളം വാഹനങ്ങളാണു രാജ്യത്തു തിരിച്ചുവിളിച്ചു പരിശോധിച്ചത്.

അടിയന്തര സാഹചര്യത്തില്‍ എയര്‍ബാഗ് വിന്യസിക്കാന്‍ സഹായിക്കുന്ന ഇന്‍ഫ്ളേറ്ററില്‍ ഉപയോഗിച്ച രാസവസ്തുവാണ് തകാത്ത കോര്‍പറേഷന്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ക്കു വിനയായത്. അമിത മര്‍ദത്തോടെ ഇത്തരം എയര്‍ബാഗുകള്‍ വിന്യസിക്കപ്പെടുമ്ബോള്‍ മൂര്‍ച്ചയേറിയ ലോഹഭാഗങ്ങളും മറ്റും ചിതറിത്തെറിച്ചാണു കാര്‍ യാത്രികര്‍ അപകടഭീഷണി നേരിടുന്നത്. മാത്രമല്ല എയര്‍ബാഗ് ഇന്‍ഫ്ളേറ്ററില്‍ സ്ഫോടന സാധ്യതയുള്ള അമോണിയം നൈട്രേറ്റ് ഉപയോഗിക്കുന്ന എക നിര്‍മാതാവും തകാത്തയാണ്. തകാത്ത നിര്‍മിച്ചു നല്‍കിയ എയര്‍ബാഗുകള്‍ പൊട്ടിത്തെറിച്ച്‌ എട്ടു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണു കണക്ക്; ധാരാളം പേര്‍ക്കു പരുക്കുമേറ്റു. എയര്‍ബാഗുകള്‍ സുരക്ഷാ ഭീഷണിയായതോടെ ലോകവ്യാപകമായി അഞ്ചു കോടിയോളം വാഹനങ്ങളാണ് 11 പ്രമുഖ നിര്‍മാതാക്കള്‍ ചേര്‍ന്നു തിരിച്ചുവിളിച്ചു പരിശോധിച്ചത്. ഇന്ത്യയിലും ഈ പ്രശ്നത്തിന്റെ പേരില്‍ ഹോണ്ടയ്ക്കു പുറമെ നിസ്സാനും ടൊയോട്ടയും റെനോയുമൊക്കെ വാഹനം തിരിച്ചുവിളിച്ചു പരിശോധിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top